105-ാം വയസ്സിലും 'യങ് വൈബ്'; സോഷ്യൽ മീഡിയ കീഴടക്കി അമ്മുക്കുട്ടി മുത്തശ്ശി; ലാലേട്ടനെ കാണണമെന്നത് വലിയ സ്വപ്നം
ചെറുമകൾ ഗോപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ് അമ്മുക്കുട്ടി മുത്തശ്ശി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കവർന്നത്
105-ാം വയസ്സിലും വറ്റാത്ത പ്രസരിപ്പുമായി സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി മാറുകയാണ് അയ്മനത്തെ അമ്മുക്കുട്ടി മുത്തശ്ശി. ഒരു നൂറ്റാണ്ട് പിന്നിട്ട ജീവിതത്തിനിടയിലും മുത്തശ്ശിക്ക് ഇപ്പോൾ ഒരു വലിയ ആഗ്രഹമേയുള്ളൂ തന്റെ പ്രിയതാരം മോഹൻലാലിനെ നേരിട്ടൊന്ന് കാണണം.
ചെറുമകൾ ഗോപിക ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളിലൂടെയാണ് അമ്മുക്കുട്ടി മുത്തശ്ശി ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കവർന്നത്. വെറുമൊരു തമാശക്കഥ പറയുകയല്ല, ഈ പ്രായത്തിലും പന്ത്രണ്ടിന്റെയും പതിനാറിന്റെയും ഗുണനപ്പട്ടികയും പഴയ പദ്യങ്ങളും ഭക്തിഗാനങ്ങളുമൊക്കെ ഈണം തെറ്റാതെ ചൊല്ലി മുത്തശ്ശി എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്.
പുലർച്ചെയുള്ള കുളിയും സസ്യാഹാരവുമാണ് ആരോഗ്യരഹസ്യം. ഇപ്പോഴും സ്വന്തം കാര്യങ്ങൾ പരമാവധി തനിയെ ചെയ്യാൻ ശ്രമിക്കുന്നു. ഐസ്ക്രീമും നാരങ്ങാ മിഠായിയുമാണ് മുത്തശ്ശിയുടെ 'വീക്ക്നസ്'. കൂടാതെ, നിവിയ ക്രീമും കുട്ടിക്കുറ പൗഡറുമാണ് അമ്മൂമ്മയുടെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്ന് പറയുന്നു.
ലാലേട്ടന്റെ സിനിമകൾ കണ്ടു തുടങ്ങിയ കാലം മുതലുള്ള ആരാധനയാണ് മോഹന്‍ലാലിനെ നേരിട്ടൊന്ന് കാണണമെന്നുള്ളത്. അദ്ദേഹം വീട്ടിൽ വന്നാൽ എന്ത് നൽകണം എന്നുവരെ മുത്തശ്ശി പ്ലാൻ ചെയ്തു കഴിഞ്ഞു.
മകൻ ചന്ദ്രനും ഭാര്യ പ്രേമലതയ്ക്കൊപ്പവുമാണ് മുത്തശ്ശിയുടെ താമസം. 12 ചെറുമക്കളും അവരുടെ മക്കളുമടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ സ്നേഹത്തണലിലാണ് അമ്മുക്കുട്ടി മുത്തശ്ശിയിപ്പോൾ.
What's Your Reaction?