"മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; ചർച്ചകൾ ഡൽഹിയിലേക്ക്, ഘടകകക്ഷികളുടെ നിലപാട് തേടും."
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം ഒമ്പതാം ദിവസവും തുടരുന്നു. പ്രശ്നപരിഹാരത്തിനായി സോണിയ ഗാന്ധിയുടെ നിർദ്ദേശപ്രകാരം മുൻ കെപിസിസി അധ്യക്ഷന്മാരും വർക്കിങ് പ്രസിഡന്റുമാരും അടക്കമുള്ള മുതിർന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം രാത്രിയോടെയോ നാളെയോ പ്രഖ്യാപനം ഉണ്ടായേക്കും. എഐസിസി നേതൃത്വം ഘടകകക്ഷികളുമായി ഫോണിൽ സംസാരിക്കുമെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഭരണത്തലവനെ നിശ്ചയിക്കാൻ കഴിയാത്തതിൽ യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. അനിശ്ചിതത്വം നീളുന്നത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നുവെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും മുസ്ലിം ലീഗ് കടുത്ത ഭാഷയിൽ വിമർശിച്ചു. വി.ഡി. സതീശനായി മുസ്ലിം ലീഗ് ഉറച്ചുനിൽക്കുമ്പോൾ, കെ.സി. വേണുഗോപാലിനായി സമ്മർദ്ദം ചെലുത്താൻ കർണാടക മന്ത്രി സമീർ അഹമ്മദ് പാണക്കാട്ടെത്തിയത് ചർച്ചയായി. ബാംഗ്ലൂർ കെഎംസിസിക്ക് കർണാടക നിയമസഭയിൽ പ്രാതിനിധ്യം വാഗ്ദാനം ചെയ്താണ് ലീഗിനെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇടപെട്ടിട്ടുണ്ട്.
What's Your Reaction?