കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റുതന്നെയാണെന്നും കെ രാധാകൃഷ്ണൻ

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം നേരിട്ടതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു. അതെ സമയം സംഭവത്തിൽ പ്രതികരണവുമായി കെ രാധാകൃഷ്ണൻ എംപി രംഗത്തെത്തി. ജാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ മാറ്റിനിർത്തുക എന്നത് എവിടെ നടന്നാലും അത് തെറ്റുതന്നെയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ക്ഷേത്രത്തിലെ കഴക ജോലികൾക്കായി പത്ത് മാസത്തേക്കാണ് ഒരാളെ നിയമിച്ചതെന്നും അതനുസരിച്ച് ആ വ്യക്തിക്ക് അവിടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നും എം പി കൂട്ടിച്ചേർത്തു. ഈഴവ സമുദായത്തില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി വിഎ ബാലുവാണ് കഴകം പ്രവര്‍ത്തിക്ക് നിയമിതനായത്. എന്നാൽ ബാലുവിനെ തന്ത്രിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തി എന്നാണ് പരാതിയിൽ പറയുന്നത്.
കേരള ദേവസ്വം റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് പരീക്ഷ നടത്തി നിയമിച്ച യുവാവിനെയാണ് താത്കാലികമായി മാറ്റിയത്. പാരമ്പര്യ അവകാശികളെ മാറ്റി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരാളെ കഴകം, മാല കെട്ട് ജോലിയില്‍ പ്രവേശിപ്പിച്ചതിന് എതിരെ തന്ത്രിമാരും വാരിയര്‍ സമാജവും രംഗത്ത് വന്നിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മാറ്റിയത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഫെബ്രുവരി 24 നാണ് ആര്യനാട് സ്വദേശിയും ബിരുദധാരിയുമായ ബാലു കഴകം തസ്തികകയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനെതിരെ പ്രതിഷേധവുമായി ക്ഷേത്ര തന്ത്രിമാർ രംഗത്തെത്തി.
തീരുമാനത്തിന് എതിരെ ആറ് തന്ത്രിമാര്‍ ദേവസ്വത്തിന് കത്ത് നല്‍കിയിരുന്നു. മാത്രമല്ല നടക്കാനിരിക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകളെ പ്രതിഷേധം ബാധിക്കുമെന്ന ഭയത്തില്‍ ദേവസ്വം ബോര്‍ഡ് ബാലുവിനെ ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി മാറ്റുകയായിരുന്നു.
What's Your Reaction?






