നിപ്പ നിരീക്ഷണത്തിൽ ആശ്വാസം; 21 ദിവസം പൂർത്തിയാക്കിയ ആദ്യ ഹൈറിസ്ക് സമ്പർക്കക്കാരൻ ക്വാറന്റീനിൽ നിന്ന് പുറത്ത്
കോഴിക്കോട്: നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഉയർന്ന റിസ്ക് വിഭാഗത്തിലെ ഒരാളെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയായതിനെ തുടർന്ന് ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകനായ ഇയാൾക്ക് നിരീക്ഷണ കാലയളവിൽ രോഗലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല.
നിലവിലെ നിപ്പ കേസുമായി ബന്ധപ്പെട്ട് ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ആദ്യമായാണ് ക്വാറന്റീനിൽ നിന്ന് ഒഴിവാക്കുന്നത്. സമ്പർക്കപ്പട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
നിലവിൽ അതീവ ഉയർന്ന റിസ്ക് വിഭാഗത്തിലെ നാല് പേരും ഉയർന്ന റിസ്ക് വിഭാഗത്തിലെ 13 പേരും ക്വാറന്റീനിൽ തുടരുകയാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 75 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുമുണ്ട്.
അതേസമയം, നിപ്പ രോഗബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 69 വീടുകൾ വെള്ളിയാഴ്ച ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.
What's Your Reaction?



