തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരേ പ്രതികരണവുമായി ഡോ ഹാരിസ് ചിറക്കൽ. പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും ലോകം മുഴുവൻ തന്നെ കള്ളനായി ചിത്രീകരിച്ചെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സഹപ്രവര്‍ത്തകര്‍ തനിക്കൊപ്പം നില്‍ക്കാത്തതില്‍ വിഷമമുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ അറിയിച്ചു.
എന്നെ അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ സഹായിച്ചില്ലെന്നാണ് ഹാരിസിന്‍റെ പ്രതികരണം. കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ ജയിലില്‍ അയക്കാന്‍ ശ്രമിച്ചു. 30 ലേറെ വർഷമായി ഒപ്പമുള്ളവരാണ്. എന്നിട്ടും എന്തിനാണ് അവർ തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് അറിയില്ല.
ചികിത്സയിൽ കഴിയുന്നതിനിടെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നൽകി. പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താസമ്മേളനം തന്നെ ഞെട്ടിച്ചുവെന്നും ഹാരിസ് പറഞ്ഞു. ആശുപത്രിയില്‍ തന്നെയുണ്ടായിരുന്ന തന്നോട് ഇതേപ്പറ്റി ഒന്ന് ചോദിക്കുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഡോ. ഹാരിസ് പറഞ്ഞു.
കീഴുദ്യോഗസ്ഥൻ എന്ന നിലയ്ക്ക് അവർക്ക് എന്നോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാവുന്നതേ ഉള്ളൂ. വിശദീകരണം തേടിയ ശേഷം മാത്രം കാര്യങ്ങൾ തീരുമാനിച്ചാൽ മതിയായിരുന്നു. എപ്പോൾ വേണമെങ്കിലും എന്നെ ചോദ്യം ചെയ്യാൻ അധികാരമുള്ള അവർ ഇങ്ങനെ ചെയ്തത് ശരിയായില്ല. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും അവര്‍ക്ക് കാലം മാപ്പ് നല്‍കട്ടെ എന്നും അദ്ദേഹം പറഞ്ഞു.