എറണാകുളം: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സോന എൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോന കാര്യങ്ങളൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നെന്നും കുടുംബം പറയുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പറവൂർ സ്വദേശി റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി.
സോനയും റമീസും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇത് വീട്ടുകാര്‍ക്കും അറിയാമായിരുന്നു. കല്യാണ ആലോചനയുമായി വീട്ടിലെത്തുന്നത് മുതലാണ് റമീസിനെ പരിചയമെന്നും ബേസിൽ പറഞ്ഞു. വിവാഹത്തിന് മുൻപ് സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വെച്ച് ഉപദ്രവിച്ചെന്നും മതം മാറാൻ നിര്‍ബന്ധിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പോലീസിന് കിട്ടി.