പുതുജീവിതത്തിലേക്ക് വയനാട്; പുനരധിവാസ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, 178 വീടുകൾ കൈമാറി
കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ വീടുകളുടെ താക്കോൽ കൈമാറ്റവും ഭൂമിയുടെ പട്ടയ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സാന്ത്വനമേകി പുതിയ ടൗണ്‍ഷിപ്പ് യാഥാർഥ്യമായി. പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ടൗൺഷിപ്പിന്റെയും ആദ്യഘട്ടത്തിൽ പൂർത്തിയായ 178 വീടുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ വീടുകളുടെ താക്കോൽ കൈമാറ്റവും ഭൂമിയുടെ പട്ടയ വിതരണവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ അവ്യക്തിനാണ് ആദ്യ പട്ടയം നൽകിയത്. ആദ്യഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. അടുത്ത മഴക്കാലത്തിന് മുൻപായി ഉരുൾപൊട്ടൽ ദുരന്തബാധിതരായ എല്ലാവർക്കും വീട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ദുരന്തബാധിതരെ സഹായിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് നിരവധിയാളുകൾ മുന്നോട്ടുവന്നു. സഹായം വാഗ്ദാനം ചെയ്തവർ അത് കൃത്യമായി നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഷിപ്പ് ഉദ്ഘാടനത്തോടൊപ്പം കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിന് മുൻപായി നിർമ്മാണം പൂർത്തിയായ വീടുകളിൽ ഒന്ന് മുഖ്യമന്ത്രി നേരിട്ട് സന്ദർശിച്ചു. ഏറ്റവും ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ബാക്കിയുള്ളവർക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.
What's Your Reaction?