പി.എസ്.സി പരീക്ഷാ വിവാദം: എസ്‌ഐടിക്ക് പരാതിപ്പെരുമഴ, 35-ലേറെ പരാതികളിൽ അന്വേഷണം വ്യാപിപ്പിച്ച് സംഘം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലെ ക്രമക്കേടുകളും സിലബസ് മാറ്റവുമായി ബന്ധപ്പെട്ട പരാതികൾ കുത്തനെ ഉയരുന്നതിനിടെ, അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഇതുവരെ 35-ലധികം പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് മുൻകൂട്ടി അറിയിപ്പില്ലാതെ സിലബസ് മാറ്റിയെന്നതാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഉന്നയിക്കുന്ന പ്രധാന ആരോപണം.
ലഭിച്ച പരാതികളിൽ വിശദമായ അന്വേഷണം നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) സമർപ്പിക്കും. ഇതിനിടെ എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളും പ്രത്യേകമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഉദ്യോഗാർഥികളുടെ മൊഴിയെടുപ്പ് നാളെ ആരംഭിക്കും. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സിലബസിൽ മാറ്റം വരുത്തിയതും ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ വീഴ്ചകളും പരാതികളിൽ പ്രധാനമായി ഉയർന്നിട്ടുണ്ട്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ നടന്ന വിവിധ പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ലഭിച്ചിരിക്കുന്നതെന്നും, അവയെല്ലാം വിശദമായി പരിശോധിച്ച ശേഷമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളുവെന്നും എസ്‌ഐടി അറിയിച്ചു.
What's Your Reaction?



