വോട്ടർ പട്ടിക വിവാദം; ആർ. രാജഗോപാലിന് ആശ്വാസം, പാസ്‌പോർട്ട് പ്രിന്റിങ് നടപടികൾ തുടങ്ങി
കൊൽക്കത്ത: ടെലഗ്രാഫ് മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട തടസങ്ങൾ നീങ്ങി. കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പാസ്‌പോർട്ട് പ്രിന്റിങ് നടപടികൾ ആരംഭിച്ചതായാണ് വിവരം. നേരത്തെ പാസ്‌പോർട്ട് മരവിപ്പിച്ച നടപടി അധികൃതർ പുനഃപരിശോധിക്കുകയായിരുന്നു.
പ്രത്യേക വോട്ടർ പട്ടിക പുനഃപരിശോധന (SIR) നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയെന്ന കാരണത്താലാണ് രാജഗോപാലിന്റെ അപേക്ഷ ആദ്യം തള്ളിയത്.
സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അനുകൂല തീരുമാനം ഉണ്ടായത്.
വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണത്താൽ പാസ്‌പോർട്ട് നിഷേധിച്ചുവെന്ന രാജഗോപാലിന്റെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എസ്.ഐ.ആറിന് പിന്നാലെ ബംഗാൾ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനാൽ പാസ്‌പോർട്ട് പുതുക്കാൻ സാധിച്ചില്ലെന്നും, പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ നൽകിയ അപേക്ഷയിൽ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
What's Your Reaction?



