ഡൽഹിയിൽ എസ്‌ഐഎഫ്‌ഐ മാർച്ച് സംഘർഷത്തിൽ; ബാരിക്കേഡ് തകർത്ത് പാർലമെന്റിലേക്ക് പ്രതിഷേധക്കാർ, ലാത്തിച്ചാർജും കണ്ണീർവാതകവും
കേരളത്തിന് പുറത്തും രാഷ്ട്രീയ പ്രതിഷേധം ശക്തമായിരിക്കെ, ഡൽഹിയിൽ എസ്‌ഐഎഫ്‌ഐ നടത്തിയ മാർച്ച് വൻ സംഘർഷത്തിലേക്ക് വഴിമാറി. പാർലമെന്റിലേക്കുള്ള മാർച്ചിനിടെ സുരക്ഷയ്ക്കായി പൊലീസ് സ്ഥാപിച്ച ആദ്യ ബാരിക്കേഡ് പ്രതിഷേധക്കാർ തകർത്തുമറികടന്നതോടെയാണ് സ്ഥിതി രൂക്ഷമായത്. തുടർന്ന് പാർലമെന്റിന് സമീപത്തേക്ക് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടൽ മണിക്കൂറുകളായി തുടരുകയാണ്.
സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പൊലീസ് പലതവണ ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. രണ്ടാം ബാരിക്കേഡും മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷം കൂടുതൽ ശക്തമായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ സമരം പിൻവലിക്കില്ലെന്നാണ് എസ്‌ഐഎഫ്‌ഐ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയെ അവഗണിച്ചും പ്രതിഷേധം തുടരുകയാണ്. റെയ്‌സിന ഹില്ലിലേക്ക് പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചതോടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പൊലീസിന് നേരെ ചില പ്രതിഷേധക്കാർ ചെരുപ്പെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ കേന്ദ്രസേനയെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. മഴയും പൊലീസ് നടപടികളും വകവെയ്ക്കാതെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രവർത്തകർ
What's Your Reaction?



