നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ; 20 ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി. കേസിനെ "അപൂർവങ്ങളിൽ അപൂർവമായത്" എന്ന് വിലയിരുത്തിയ കോടതി, കുറ്റത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും പരിഗണിച്ചാണ് വധശിക്ഷ പ്രഖ്യാപിച്ചത്. ഇതിനൊപ്പം 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
പിഴത്തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്. പ്രതി ഈ തുക നൽകാൻ കഴിയാത്ത പക്ഷം സർക്കാർ അത് നൽകണമെന്നും, തുടർന്ന് ആ തുക പ്രതിയിൽ നിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ ചെന്താമരയ്ക്ക് മൂന്ന് വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.
വിധി പ്രസ്താവിക്കുന്ന സമയത്തും ചെന്താമരയിൽ യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. കേസിലെ തെളിവുകളും വിചാരണയ്ക്കിടെ സമർപ്പിച്ച സാഹചര്യ തെളിവുകളും പ്രതിക്കെതിരായ കുറ്റം വ്യക്തമായി തെളിയിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ വധശിക്ഷ നൽകാതിരിക്കാൻ കാരണമൊന്നും കണ്ടെത്താനായില്ലെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ അന്വേഷണം അതിവേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പിയെയും അന്വേഷണ സംഘത്തെയും കോടതി പ്രത്യേകം അഭിനന്ദിച്ചു. അതേസമയം, സെഷൻസ് കോടതി വിധിച്ച വധശിക്ഷ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഹൈക്കോടതിയുടെ സ്ഥിരീകരണം ആവശ്യമാണ്.
What's Your Reaction?



