മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാട് പോക്‌സോ കേസിൽ അറസ്റ്റിൽ; പീഡനം കൗൺസിലിംഗിനെത്തിച്ച പെൺകുട്ടിക്കെതിരെ
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
മലപ്പുറം: വിദ്യാർത്ഥികൾക്കിടയിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകളിലൂടെ ശ്രദ്ധേയനായ മോട്ടിവേഷണൽ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്‌സോ കേസിൽ പിടിയിലായി. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ കൗൺസിലിംഗിനായി ഫിലിപ്പിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.
കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലിൽ വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫിലിപ്പ് മമ്പാട് ലഹരിവിരുദ്ധ പ്രചാരണങ്ങളിലും മോട്ടിവേഷണൽ ക്ലാസുകളിലും സജീവമായിരുന്നു. കുട്ടികൾക്കും യുവാക്കൾക്കും ബോധവൽക്കരണം നൽകുന്ന വ്യക്തി തന്നെ ഇത്തരമൊരു ക്രൂരകൃത്യത്തിൽ പിടിയിലായത് ഞെട്ടലോടെയാണ് മലയാളി സമൂഹം കേൾക്കുന്നത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?



