മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് ഭീഷണി
തൃശൂർ ജില്ലാ കോടതിയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് അണക്കെട്ടിൽ സുരക്ഷാ പരിശോധന ശക്തമാക്കി. തൃശൂർ ജില്ലാ കോടതിയിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് ബോംബ് വെച്ച് തകർക്കുമെന്ന തരത്തിലുള്ള ഭീഷണി ഇന്നലെ രാത്രിയാണ് തൃശൂരിലെ ജില്ലാ കോടതിയിൽ ലഭിച്ചത്. ഉടൻതന്നെ ഇ-മെയിൽ ഭീഷണി ജില്ലാ കോടതിയിൽ നിന്ന് തൃശൂർ ജില്ലാ കളക്ടർക്ക് കൈമാറി. തൃശൂർ കളക്ടർ രാത്രി തന്നെ ഈ വിവരം ഇടുക്കി കളക്ടറെ അറിയിച്ചു. തുടർന്ന്, ഇടുക്കി കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് ആവശ്യമായ പരിശോധന നടത്താൻ നിർദ്ദേശം നൽകി.
ഇതനുസരിച്ച്, മുല്ലപ്പെരിയാർ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ പോലീസ് ആദ്യം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന്, ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന തുടരുകയാണ്. പോലീസ് വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ്. അതേസമയം, ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട വിവരം തമിഴ്‌നാട് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
What's Your Reaction?






