കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; രോഗബാധ കാക്കകളില്‍
നിലവിൽ പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികളിൽ രോഗബാധ കണ്ടെത്തിയിട്ടില്ല
കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് ചത്തു വീണ കാക്കകളിലാണ് രോഗബാധ കണ്ടെത്തിയത്. ഭീതിജനകമായ സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.
നിലവിൽ പ്രദേശത്തെ കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികളിൽ രോഗബാധ കണ്ടെത്തിയിട്ടില്ല. അതിനാൽ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇരിട്ടി നഗരസഭയിലും പരിസര പ്രദേശങ്ങളിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ (Zoonotic) പൊതുജനങ്ങൾ മുൻകരുതൽ എടുക്കണം.
പക്ഷികൾ കൂട്ടത്തോടെ ചത്തു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ വിവരം അറിയിക്കണം. ചത്ത പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ഗ്ലൗസും മാസ്കും ധരിക്കാൻ ശ്രദ്ധിക്കണം. പരിഭ്രാന്തി ഒഴിവാക്കണമെന്നും എന്നാൽ പ്രതിരോധ നടപടികളുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?

