റെയിൽവേയിൽ വൻ മാറ്റങ്ങൾ; ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ പുതുക്കി
ടിക്കറ്റ് ക്യാൻസലേഷൻ, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയുൾപ്പെടെ യാത്രക്കാർക്ക് വലിയ ഗുണകരമാകുന്ന തീരുമാനങ്ങളാണ് ഉടൻ നടപ്പിലാക്കുന്നത്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ശൃംഖല നവീകരിക്കുന്നതിനും യാത്രാ സേവനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് ക്യാൻസലേഷൻ, ബോർഡിംഗ് പോയിന്റ് മാറ്റം എന്നിവയുൾപ്പെടെ യാത്രക്കാർക്ക് വലിയ ഗുണകരമാകുന്ന തീരുമാനങ്ങളാണ് ഉടൻ നടപ്പിലാക്കുന്നത്. യാത്രാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവസാന നിമിഷം ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് കുറയ്ക്കാനും അർഹരായ മറ്റ് യാത്രക്കാർക്ക് സീറ്റ് ലഭ്യത ഉറപ്പാക്കാനുമാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
ടിക്കറ്റ് റീഫണ്ട് നടപടികൾ റെയിൽവേ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. പുതിയ സമയക്രമം താഴെ പറയും പ്രകാരമാണ്, 72 മണിക്കൂർ മുൻപ്: ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി തുക റീഫണ്ട് ലഭിക്കും. 24 മണിക്കൂർ മുൻപ്: ടിക്കറ്റ് നിരക്കിന്റെ 25% തുക ക്യാൻസലേഷൻ ചാർജായി ഈടാക്കും. 8 മണിക്കൂർ മുൻപ്: ടിക്കറ്റ് നിരക്കിന്റെ 50% തുക ഈടാക്കും. 8 മണിക്കൂറിൽ താഴെ: യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ സമയം മാത്രമുള്ളപ്പോൾ ടിക്കറ്റ് ക്യാൻസൽ ചെയ്താൽ റീഫണ്ട് തുകയൊന്നും ലഭിക്കില്ല.
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ബോർഡിംഗ് പോയിന്റ് മാറ്റാം. നേരത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് മാത്രമേ ഇതിന് സാധിക്കുമായിരുന്നുള്ളൂ. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇത് വലിയ ഉപകാരമാകും. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ സീറ്റുകൾ ലഭ്യമാണെങ്കിൽ ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാനും അനധികൃത സോഫ്റ്റ്‌വെയറുകൾ (Bots) തടയാനും പുതിയ സുരക്ഷാ സംവിധാനം ഒരുക്കി. ഇതിന്റെ ഭാഗമായി സംശയകരമായ 3 കോടി ഐഡികൾ റെയിൽവേ റദ്ദാക്കി.
What's Your Reaction?