ശ്രീനഗർ: 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. രാജ്യത്തിന്‍റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് നടപടി. തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഭരണകൂടം ഈ പുസ്തകങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്.
അരുന്ധതി റോയിയടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി.
അരുന്ധതിയുടെ ആസാദി, ഭരണഘടനാ വിദഗ്ധൻ എജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012 അടക്കമുള്ള പുസ്തകങ്ങളാണ് നിരോധിച്ചിരിക്കുന്നത്. പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം കൈകൊണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാരതീയ ന്യായ സംഹിത 2023-ലെ 192, 196, 197 വകുപ്പുകൾ ലംഘിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നിരോധനം.