തമിഴ്‌നാട്ടിൽ തീവ്ര ന്യൂനമർദ്ദം: ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ അതിശക്തമായ മഴ
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചെന്നൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തെ തുടർന്ന് തിരുവള്ളൂർ, ചെന്നൈ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച ചെന്നൈയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, തിരുവള്ളൂർ എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തെ തുടർന്ന് തമിഴ്‌നാടിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
തിരുവള്ളൂരിൽ പൂനമല്ലി ഹൈവേയിൽ മഴവെള്ളക്കെട്ടിൽ ഒരു കാർ കുടുങ്ങി. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്രങ്ങൾ ഒറ്റപ്പെട്ടുപോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലടക്കം മഴ ശക്തമായിരുന്നു. 24 മണിക്കൂറിനുള്ളിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?

