അയത്തുള്ള ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ അന്തരിച്ചു; ഇറാനിൽ നാൽപത് ദിവസത്തെ ദുഃഖാചരണം
അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഖമനെയിക്കും കുടുംബാംഗങ്ങൾക്കും നേരത്തെ ജീവൻ നഷ്ടമായിരുന്നു
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിയുടെ ഭാര്യ മൻസൂറ ഖൊജസ്തേ അന്തരിച്ചു. യു.എസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇവർ. ഇറാൻ മാധ്യമങ്ങളാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അമേരിക്ക നടത്തിയ 'എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിൽ ഖമനെയിക്കും കുടുംബാംഗങ്ങൾക്കും നേരത്തെ ജീവൻ നഷ്ടമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൻസൂറ ഖൊജസ്തേ കൂടി അന്തരിച്ചതോടെ ഇറാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു.
ഖമനെയിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തോടൊപ്പം മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഖമനെയിക്ക് പുറമെ ഇറാന്റെ പ്രതിരോധ മന്ത്രിയും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇസ്രയേൽ-യുഎസ് സംയുക്ത നീക്കത്തിൽ കൊല്ലപ്പെട്ടു.
ഖമനെയിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴു ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ അതിശക്തമായ സൈനിക നീക്കമാണ് ഇറാന്റെ ഭരണനേതൃത്വത്തെ തകർത്തത്. ഖമനെയിയുടെ കുടുംബാംഗങ്ങൾ കൂടി കൊല്ലപ്പെട്ടതോടെ ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന ഭീതിയിലാണ് പശ്ചിമേഷ്യ.
What's Your Reaction?