ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം ;കെഎസ് യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി
കണ്ണൂർ ∙ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കെഎസ‌്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതികളുടെ കസ്റ്റഡി അപേക്ഷ മറ്റന്നാൽ പരിഗണിക്കും.
പ്രതിഭാഗം വാദം അംഗീകരിക്കാൻ കോടതി തയാറായില്ല. റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം മാത്രമാണെന്ന് നടത്തിയതെന്ന് പ്രതിഭാഗം വാദിച്ചു. ആയുധം ഉപയോഗിച്ചിട്ടില്ല. പ്രവർത്തകർ ഉപയോഗിച്ചെന്ന് പൊലീസ് പറയുന്ന ആയുധം എന്താണെന്ന് തെളിയിക്കുകയോ കണ്ടെത്തുകയോ ചെയ്തില്ല. റെയിൽവേ സ്റ്റേഷനിൽ പൊലീസ് വലയത്തിലായിരുന്നു മന്ത്രി. ആരോഗ്യനില മോശമായതിനാൽ മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ മന്ത്രി കഴിഞ്ഞ ദിവസം മാധ്യമത്തിന് പ്രതികരണം നൽകിയെന്നും പ്രതിഭാഗം വാദിച്ചു.
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ചെറിയ ആയുധം ഉപയോഗിച്ചാകാം ആക്രമണം. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മാത്രമേ ഏത് ആയുധം ഉപയോഗിച്ചാണ് പരുക്കേൽപ്പിച്ചതെന്ന് കണ്ടെത്താനാകൂ എന്നും ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.
What's Your Reaction?