ഗുരുതര വീഴ്ച; ശബരിമലയില്‍ ഫോമിക് ആസിഡ് കണ്ടെയ്‌നറുകളിൽ തേൻ വിതരണം ചെയ്തു
പൊതുമേഖലാ സ്ഥാപനമായ റയ്ഡ്‌കോയാണ് (RAIDCO) തേൻ വിതരണത്തിന് കരാറെടുത്തിരുന്നത്
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വഴിപാട് ആവശ്യങ്ങൾക്കായി വിതരണം ചെയ്ത തേനിൻ്റെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. കരാർ ലഭിച്ച സ്ഥാപനം ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണ് തേൻ എത്തിച്ചതെന്ന് ദേവസ്വം വിജിലൻസ് വിഭാഗം കണ്ടെത്തി.
പൊതുമേഖലാ സ്ഥാപനമായ റയ്ഡ്‌കോയാണ് (RAIDCO) തേൻ വിതരണത്തിന് കരാറെടുത്തിരുന്നത്. വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വിതരണം ചെയ്ത തേൻ ഉപയോഗിക്കാതെ മാറ്റി വെക്കാൻ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. അഭിഷേകത്തിനടക്കം നിലവിൽ ഉപയോഗിക്കുന്നത് പഴയ സ്റ്റോക്കിലുള്ള തേനാണ്.
ഭക്ഷ്യവസ്തുക്കൾ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് മുമ്പ് പരിശോധന നടത്തേണ്ട പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലാബിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസർച്ച് ഓഫീസർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വിജിലൻസിന്റെ കണ്ടെത്തൽ ശരിവെച്ചതിനെ തുടർന്ന്, വിതരണക്കാരായ റയ്ഡ്‌കോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബൈജു സ്ഥിരീകരിച്ചു. കണ്ടെയ്‌നറുകൾ കൂടുതൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
കഴിഞ്ഞ ആഴ്ച വിജിലൻസ് നടത്തിയ പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
What's Your Reaction?

