ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി; ശ്വേതാ മേനോനും പിആർ ഏജൻസിക്കുമെതിരെ ഗൂഢാലോചന ആരോപിച്ച് അൻസിബ
കൊച്ചി: നടി അൻസിബ ഹസൻ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ വീണ്ടും പരാതി നൽകി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നാണ് ആരോപണം.
'അമ്മ' സംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ചേർന്ന് തന്നെ വ്യക്തിഹത്യ ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നാണ് അൻസിബയുടെ ആരോപണം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലെ പരാമർശങ്ങൾ ഒരു സ്ത്രീ എന്ന നിലയിൽ തന്റെ അന്തസിനെയും മര്യാദയെയും തകർക്കുന്നതും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു.
"അൻസിബയോടൊപ്പം മുറിയിൽ ഉണ്ടായിരുന്നത് ആരാണ്? സഹോദരനോ കാമുകനോ? അൻസിബ മദ്യപാനിയാണ്, ബിൽ കൊടുത്തത് ഞാനാണ്. കേസ് കൊടുക്കട്ടെ" എന്ന തരത്തിലുള്ള അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ വീഡിയോ പ്രചരിപ്പിച്ചതായും അൻസിബ ആരോപിച്ചു.
കൂടാതെ, രാജിവെച്ചതിന് ശേഷം ശ്വേതാ മേനോൻ തിരുവനന്തപുരത്തെ ഒരു സോഷ്യൽ മീഡിയ പിആർ ഏജൻസിയുമായി ചേർന്ന് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്താൻ നിയമവിരുദ്ധമായ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതായും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചാരണം നടത്തി സ്ത്രീത്വത്തെ അപമാനിച്ച ലക്ഷ്മിപ്രിയ, അതിന് ഒത്താശ ചെയ്തതായി ആരോപിക്കുന്ന 'കാൻ' ചാനൽ മീഡിയയുടെ ഉടമ സുകുമാർ, ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്ന ശ്വേതാ മേനോൻ, ഇതിന് പിന്നിൽ പ്രവർത്തിച്ച പിആർ ഏജൻസികൾ എന്നിവർക്കെതിരെ അടിയന്തര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും അൻസിബ ഹസൻ പരാതിയിൽ ആവശ്യപ്പെട്ടു.
What's Your Reaction?



