അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായി റിപ്പോർട്ട്. ഗുജറാത്ത് പൊലീസാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ തകർന്ന് അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചെന്നാണ് റിപ്പോർട്ട്. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുമുണ്ട്.
മാത്രമല്ല വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ നായർ (40) ആണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ചെന്നെയിലെത്തിയ രഞ്ജിത വിമാന മാർഗം അഹമ്മദാബാദിൽ എത്തുകയായിരുന്നു. അവിടെ നിന്നും അപകടത്തിൽപെട്ട എയർഇന്ത്യാവിമാനത്തിൽ ലണ്ടനിലേക്ക് പോവുകയായിരുന്നു യുവതി.
ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഉച്ചക്ക് 1.38 നാണ് അപകടമുണ്ടായത്. മേഘാനി നഗറില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകര്‍ന്നുവീണത്. അപകട കാരണം വ്യക്തമല്ല.
രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. പരിചയ സമ്പന്നരായ പൈലറ്റുമാര്‍ ഓടിച്ച വിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തിന് 11 വർഷത്തെ പഴക്കമാണ് ഉള്ളത്.