ബംഗാളിൽ കാവിവസന്തത്തിന് കളമൊരുങ്ങുന്നു; തൃണമൂലിനെ പിന്നിലാക്കി ബിജെപി മുന്നേറ്റം, ഭവാനിപ്പൂരിൽ മമതയ്ക്ക് തിരിച്ചടി
കൊൽക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അമ്പരപ്പിച്ചു കൊണ്ട് ബിജെപി വ്യക്തമായ മുൻതൂക്കം നേടുന്നു. ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ആകെയുള്ള 293 സീറ്റുകളിൽ 124 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നു. തൃണമൂൽ കോൺഗ്രസ് 110 സീറ്റുകളിലാണ് നിലവിൽ മുന്നിലുള്ളത്. കോൺഗ്രസും ഇടതുപക്ഷവും ഓരോ സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്.
സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ആദ്യഘട്ടത്തിൽ തിരിച്ചടി നേരിട്ടുവെന്നതാണ് ശ്രദ്ധേയം. ബിജെപി സ്ഥാനാർത്ഥിയായ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ഇവിടെ നിലവിൽ മുന്നിട്ടുനിൽക്കുന്നത്. തൃണമൂലിന്റെ ഉരുക്കുകോട്ടയായ ബംഗാളിൽ ബിജെപി കേവല ഭൂരിപക്ഷമായ 147 എന്ന കടമ്പ കടക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ഏപ്രിൽ 23, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതോടെ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുകയാണെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അത് വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതുപോലെ തന്നെ സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് നിലവിൽ ദൃശ്യമാകുന്നത്.
What's Your Reaction?