തിരുവനന്തപുരം: പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ആശാവർക്കർമാർ. ആശാവർക്കർമാരുടെ സമരം 41-ാം ദിവസത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ പുതിയ സമരമുറയുമായി ഇവർ രംഗത്തെത്തിയിരിക്കുകയാണ്. സെക്രട്ടറിയേറ്റിന് കൂട്ട ഉപവാസമിരിക്കാനാണ് ഇവരുടെ തീരുമാനം.
ഈമാസം ഇരുപത്തിനാലിന് ആശാ വർക്കർമാർ കൂട്ട ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്.
സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവർ നിരാഹാരം ഇരിക്കുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.