ലണ്ടൻ: ഹീത്രോ വിമാനത്താവളത്തിലെ വിമാന സർവീസുകൾ പുനരാരംഭിച്ചു. സബ്സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറുകൾ കാരണം അടച്ചിട്ട വിമാനത്താവളമാണ് 18 മണിക്കൂറുകൾക്ക് ശേഷം പ്രവർത്തനം ആരംഭിച്ചത്. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്.
വൈദ്യുതി വിതരണം തീപിടുത്തത്തെ തുടർന്ന് നിലച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് ഇവിടെ കുടുങ്ങിയത്. 18 മണിക്കൂർ അടച്ചിട്ട വിമാനത്താവളത്തിലെ സർവീസുകൾ വെള്ളിയാഴ്ച വൈകീട്ട് പുനരാരംഭിച്ചിരുന്നു. തുടർന്ന് ഇന്ന് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 11:30 ഓടെയാണ് (IST സമയം രാവിലെ 5) തീപിടിത്തം ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് (IST സമയം രാവിലെ 7:30) വിമാനത്താവളം അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.