തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്‍റ് പാലോട് രവി രാജിവച്ചു; ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ പുറത്താക്കി
പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജലീലാണ് പുറത്തുവിട്ടത്

തിരുവനന്തപുരം: വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് പാലോട് രവി. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു.
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു. പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം ജലീലാണ് പുറത്തുവിട്ടത്.
എൽ.ഡി.എഫിനു മൂന്നാമതും തുടർഭരണം ലഭിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലടക്കം കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്നുമാണ് പാലോട് രവി ഫോൺ സംഭാഷണത്തിൽ പറയുന്നത്. പഞ്ചായത്ത് തിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് താഴെ വീഴും. അറുപത് മണ്ഡലങ്ങളിൽ കോൺഗ്രസ് മൂന്നാമതാകും. എൽഡിഎഫ് ഭരണം തുടരുമെന്നും, അതോടെ കോൺഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
What's Your Reaction?






