ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ആറ് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. 10, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളാണ് ബലാത്സംഗത്തിനിരയാക്കിയതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി.
ജനുവരി 18 നാണ് സംഭവം നടന്നത്. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്. ഭയപ്പെട്ട കുട്ടി താന്‍ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് 13 വയസ്സുള്ള അയല്‍വാസിയായ കുട്ടിയും മറ്റ് രണ്ട് ആണ്‍കുട്ടികളും കൂടി ഭക്ഷണം വാഗ്ദാനം ചെയ്ത് തന്നെ ആക്രമിച്ചതായി പെണ്‍കുട്ടി സമ്മതിച്ചത്.
പുറത്തുപോയ പെൺകുട്ടിയെ ആണ്‍കുട്ടികള്‍ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയാണ് ആക്രമണത്തിനിരയായത്. കൈകള്‍ കെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ ആൺകുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും പോലീസ് പറഞ്ഞു.