അതിതീവ്രമഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ഒഡിഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി. നേരത്തേ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡിഷ തീരത്തിന് സമീപം വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്നു. വടക്കുഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ അതിശക്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് ആണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്.
കാസർകോട്
ജില്ലയിൽ നാളെ പ്രഫഷനൽ കോളജുകൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പ്രഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഐഎഎസ് അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ക്വാറികൾ മേയ് 29, 30 തീയതികളിൽ പ്രവർത്തിക്കുവാൻ പാടില്ല. ഈ ദിവസങ്ങളിൽ റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. ബീച്ചുകളിലേക്കും വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്നതല്ല. മലയോരങ്ങളിലേക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്.
What's Your Reaction?






