തിരുവനന്തപുരം: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയ്ക്ക് പിന്തുണയുമായി കേരള ദലിത് ഫെഡറേഷൻ രംഗത്ത്. വേടനെ വനം വകുപ്പ് അന്യായമായി അറസ്റ്റ് ചെയ്തതിനെ സംബദ്ധിച്ചും തുടർനടപടികളെ സംബന്ധിച്ചും കേരള ദലിത് ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
വേടന്റെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്നത് പുലിപ്പല്ല് എന്ന് ആരോപിച്ച കേരള വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും തുടർന്ന് വനം വകുപ്പ് അദ്ദേഹത്തെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇത്തരത്തിൽ വേടനെതിരെ നടന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ആസൂത്രണ പദ്ധതിയായിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.
യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെ വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് സ്ഥാപിച്ചു കൊണ്ട് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വേടനെതിരെ കേസെടുക്കുകയും ചെയ്തു. മാത്രമല്ല കടുത്ത സൈബർ ആക്രമണങ്ങൾക്കും വംശീയ അധിക്ഷേപങ്ങൾക്കുമാണ് വേടനും കുടുംബവും ഇതേതുടർന്ന് ഇരയായത്. തുടർന്ന് വേടനെ കുറിച്ച് വനം മന്ത്രി എ കെ ശശിന്ദ്രന്റെ മാധ്യമങ്ങളോടുള്ള പ്രതികരണവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും, അധികാര ധാർഷ്യത്തോടെയുള്ള പ്രതികരണവും ആയിരുന്നുവെന്നും കേരള ദലിത് ഫെഡറേഷൻ അറിയിച്ചു.
ഇതിനാൽ വേടൻറെ പേരിൽ വനം വകുപ്പ് അന്യായമായി ചുമത്തിയിട്ടുള്ള മുഴുവൻ കേസുകളും അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ദലിത് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ വേടനെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ദ്യമായ വംശീയ അധിക്ഷേപം നടത്തിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും അടിസ്ഥാന വർഗ്ഗത്തിൽ നിന്നുയർന്ന് വന്ന പ്രതിഭാശാലിയായ ഒരു കലാകാരന് ആരോപണങ്ങളുടെ പേരിൽ സർക്കാർ വേദി നിഷേധിക്കുന്നത് ദുഃഖകരമാണെന്നും പ്രസ്‌തുത തിരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും ഇവർ അഭ്യർത്ഥിച്ചു.
അതോടൊപ്പം വേടന്റെ പാട്ടിലെ 'വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന വരികളെ കഞ്ചാവ് തുന്നിയിട്ട കുപ്പായമെന്ന് വക്രീകരിച്ച് വാർത്ത നൽകി പൊതുസമൂഹത്തിന്റെ മൂന്നിൽ അവഹേളിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.