തമിഴകത്ത് ഇന്ന് വോട്ടെടുപ്പ് ;വോട്ട് രേഖപ്പെടുത്താന്‍ തൊഴിലാളികളുടെ വന്‍ ഒഴുക്ക്
ഒരു ആക്ഷൻ ത്രില്ലർ സിനിമയെ ഓർമിപ്പിക്കുന്ന ആവേശത്തോടെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോൾ, വോട്ട് രേഖപ്പെടുത്താനായി കേരളത്തിൽ നിന്ന് തമിഴ് മക്കളുടെ വലിയൊരു ഒഴുക്കാണ് ദൃശ്യമാകുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അതിർത്തി കടന്ന് സ്വന്തം ഊരുകളിലേക്ക് മടങ്ങിയത്. തെങ്കാശി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കും തേനി മേഖലയിലേക്കുമുള്ള ബസുകളിൽ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് തെങ്കാശിയിലേക്കുള്ള സർവീസുകളിൽ സീറ്റ് പിടിക്കാനായി വലിയ മത്സരമായിരുന്നു.
ഹോട്ടലുകളിലും വസ്ത്രശാലകളിലും അസംഘടിത മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് മടങ്ങിയവരിലേറെയും. ജീവനക്കാർ വോട്ട് ചെയ്യാൻ പോയതോടെ പല വ്യാപാര സ്ഥാപനങ്ങളും താൽക്കാലികമായി പ്രതിസന്ധിയിലായിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയ ശക്തികളായ ഡിഎംകെയും എഐഡിഎംകെയും നേർക്കുനേർ പോരാടുമ്പോൾ, നടൻ വിജയ് രൂപീകരിച്ച ടിവികെ പാർട്ടിയുടെ സാന്നിധ്യം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് വോട്ടുകുത്താൻ പോയവരുടെ ഈ ആവേശം തമിഴകത്തെ വോട്ടെടുപ്പിൽ നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
What's Your Reaction?