ടി20 ലോകകപ്പ്: ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും ഇന്ന് ജീവന്‍മരണപോരാട്ടം; ജയിച്ചാൽ സെമിയിൽ
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്‌വെയ്ക്കെതിരെ ഉജ്ജ്വല വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്
കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ അതിനിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് വെസ്റ്റ് ഇൻഡീസിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സെമി ഫൈനൽ സാധ്യതകൾ സജീവമാക്കാൻ ടീം ഇന്ത്യയ്ക്ക് ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്‌വെയ്ക്കെതിരെ ഉജ്ജ്വല വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ റിങ്കു സിങ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ തന്നെ ഓപ്പണറായി തുടരാനാണ് സാധ്യത. ബാറ്റിംഗ് നിരയിൽ മറ്റ് അഴിച്ചുപണികൾക്ക് മാനേജ്‌മെന്റ് മുതിർന്നേക്കില്ല.
ബാറ്റർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ നൽകുന്ന പിച്ചാണ് ഈഡൻ ഗാർഡൻസിലേതെന്ന് ക്യൂറേറ്റർ അറിയിച്ചു. അതിനാൽ ഉയർന്ന സ്കോറുള്ള ഒരു പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നു. ഇന്ന് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടും. അങ്ങനെയാണെങ്കിൽ മാർച്ച് 5-ന് മുംബൈയിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാകും ഇന്ത്യ നേരിടുക.
What's Your Reaction?