പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ;രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാമര്‍ശം നീക്കി സുപ്രീം കോടതി
ന്യൂഡൽഹി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില ഭാഗങ്ങൾ സുപ്രീം കോടതി നീക്കി. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപെട്ടുവെന്ന് സൂചിപ്പിക്കുന്ന ഖണ്ഡിക ഉൾപ്പെടെയാണ് നീക്കിയത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ച് നാല് ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മതമില്ലായിരുന്നുവെങ്കിൽ വിവാഹിതയായ പരാതിക്കാരി രാഹുൽ മാങ്കൂട്ടത്തിനെ തന്റെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തില്ലെന്നും അദ്ദേഹത്തിനൊപ്പം പാലക്കാട്ടേക്ക് പോകില്ലായിരുന്നുവെന്നും ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു. ഇത് ഉൾപ്പടെയുള്ള ഹൈക്കോടതി വിധിയിലെ 17, 18, 20, 21 ഖണ്ഡികളാണ് സുപ്രീം കോടതി നീക്കിയത്.
ഈ ഖണ്ഡികളിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്ന് പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ വിചാരണ കോടതിയെ പോലെ ആണ് ഹൈക്കോടതി പെരുമാറിയത് എന്നും, മിനി ട്രയൽ നടത്തിയെന്നും ആണ് ഇരുവരും കോടതിയിൽ വാദിച്ചത്.
രാഹുൽ മാങ്കൂട്ടലിന് നോട്ടീസ് അയക്കാതെയാണ് പരാമർശം കോടതി നീക്കിയത്. ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്. എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാറിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി ഹാജരായി.
What's Your Reaction?