വോട്ടർപട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല: സുപ്രീംകോടതി
2016-ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിലെ 9 (6), 9 (7) വകുപ്പുകൾ പ്രകാരം വോട്ടർപട്ടികയിൽ ഒന്നിലധികം പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒന്നിലധികം വോട്ടുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് നടപ്പാക്കരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ്മാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മിഷന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി.
2016-ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിലെ 9 (6), 9 (7) വകുപ്പുകൾ പ്രകാരം വോട്ടർപട്ടികയിൽ ഒന്നിലധികം പേരുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. എന്നാൽ, ഈ നിയമവ്യവസ്ഥകൾക്ക് വിരുദ്ധമായി, വ്യത്യസ്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകുന്ന സർക്കുലറാണ് ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയത്. ഒന്നിലധികം വോട്ടുണ്ടെന്ന കാരണത്താൽ നാമനിർദേശ പത്രിക തള്ളരുതെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.
ഈ സർക്കുലർ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഹർജി അംഗീകരിക്കാനാവില്ലെന്നും ഒരുകാരണവശാലും സർക്കുലർ നടപ്പാക്കരുതെന്നും സുപ്രീംകോടതി കർശനമായി നിർദേശിച്ചു.
What's Your Reaction?






