'ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കരുത്'; നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ആറാട്ടണ്ണന് ജാമ്യം
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര നടിമാർക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായ ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് ജാമ്യം. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എൻ.ബി. സ്നേഹലത ജാമ്യം അനുവദിച്ചത്.
ഇനി ഇത്തരത്തിലുള്ള സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി ആറാട്ടണ്ണന് താക്കീത് നല്‍കി. നടിമാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തുകയും നടിമാരെ അപമാനിക്കുകയും ചെയ്തെന്നുള്ള പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിരുന്നു.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കി നടത്തിയ പരാമര്‍ശം. ഇതേരീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ മുൻപും ഇയാൾ നടിമാർക്കെതിരെ പരാമർശങ്ങള്‍ നടത്തിയിട്ടുണ്ട്. തുടർന്നാണ് നടി ഉഷ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവർ സന്തോഷ് വര്‍ക്കിക്കെതിരെ പോലീസിനെ സമീപിച്ചത്.
What's Your Reaction?






