അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി, മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നല്‍കി ഹൈക്കോടതി
അമ്പലപ്പടി സ്വദേശി 78കാരിയായ രാധയ്ക്കാണ് വീട് തിരികെ ലഭിച്ചത്

മലപ്പുറം: അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയതിന് പിന്നാലെ മകനെ പുറത്താക്കി നടപടി. മലപ്പുറം തിരൂരങ്ങാടി തൃക്കുളത്താണ് സംഭവം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്, മകനെ വീട്ടിൽ നിന്ന് പുറത്താക്കി അമ്മയ്ക്ക് വീട് തിരികെ നൽകുകയാണ് ചെയ്തത്. അമ്പലപ്പടി സ്വദേശി 78കാരിയായ രാധയ്ക്കാണ് വീട് തിരികെ ലഭിച്ചത്. 2021ലാണ് രാധ ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഒക്ക് പരാതി നല്‍കിയത്. ഏഴുവര്‍ഷത്തിലധികമായി മകനില്‍ നിന്ന് ശാരീരിക ആക്രമണങ്ങള്‍ നേരിട്ടെന്നും അമ്മ പരാതിപ്പെട്ടു. ഇതിനെ ചോദ്യം ചെയ്ത് മകന്‍ ജില്ലാ കലക്ടറെ സമീപിച്ചു.
എന്നാല്‍, ജില്ലാ കലക്ടറും അമ്മയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. അമ്മയെ വീട്ടില്‍ കയറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിനെതിരെ മകന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും അമ്മയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഹൈക്കോടതി വിധി അറിയിച്ചെങ്കിലും താമസം മാറാന്‍ സമയം അനുവദിക്കണമെന്നായിരുന്നു മകന്‍ ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ചുദിവസം സമയം നല്‍കിയെങ്കിലും മകന്‍ മാറാന്‍ തയ്യാറായില്ല.
ഇതോടെ ഇന്നലെ വൈകിട്ട് സബ് കലക്ടര്‍ ദിലീപിന്‍റെ നേതൃത്വത്തിലുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി പോലീസുമെത്തി. എന്നാല്‍, ഈ സമയത്ത് രാധയുടെ മകന്‍റെ മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ വാതിലടച്ച് വീട്ടിലിരുന്നു. ഒടുവില്‍ ഉദ്യോഗസ്ഥര്‍ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്.
What's Your Reaction?






