ബിഹാറില്‍ നിതീഷ് യുഗം അവസാനിച്ചു ;മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു.
ബിഹാറിൽ രാഷ്ട്രീയ ചരിത്രം വഴിമാറുന്നു. നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് ബിഹാറിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നിയമിതനായത്.
നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരിയോടൊപ്പം ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ആർജെഡിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്, പിന്നീട് ജെഡിയു വഴി ബിജെപിയിലെത്തിയ സാമ്രാട്ട് ചൗധരി, താരാപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ബിഹാർ ബിജെപി അധ്യക്ഷ പദവിയിൽ നിന്നാണ് അദ്ദേഹം ഇപ്പോൾ ഭരണത്തലപ്പത്തേക്ക് എത്തിയിരിക്കുന്നത്.
What's Your Reaction?