പാകിസ്ഥാന്‍ അതീവ ജാഗ്രതയില്‍; വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട്
കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ്റെ സായുധസേന പൂർണ്ണമായും അതീവ ജാഗ്രതയിലാണ്
ഇസ്‌ലാമാബാദ്: ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സൈനിക സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് പാകിസ്ഥാൻ അതീവ ജാഗ്രതയിൽ. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ്റെ സായുധസേന പൂർണ്ണമായും അതീവ ജാഗ്രതയിലാണ്.
സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകി. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാൻ്റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്.
നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടിസ് ടു എയർമെൻ (NOTAM - Notice to Airmen) പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു. തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും, തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
What's Your Reaction?