കോപ്പിയടി പിടികൂടിയതിനു വ്യാജ പീഡനപരാതി, മൂന്ന് വർഷം ജയിലിൽ, ഒടുവിൽ അധ്യാപകന് നീതി
തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്
തൊടുപുഴ: കോപ്പിയടി പിടികൂടിയതിന് അധ്യാപകന്‍ നേരിട്ടത് വ്യാജ പീഡനപരാതി. പിന്നാലെ, അധ്യാപകന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും പത്ത് വര്‍ഷം കുടുക്കുകയും ചെയ്തു. കൂടാതെ, ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അഡിഷനല്‍ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥന്‍റെ ധീരമായ പോരാട്ടത്തില്‍ ഒടുവില്‍ കുറ്റവിമുക്തനായി. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
2014 ഓഗസ്റ്റ് മുതൽ സെപ്തംബർ അഞ്ച് വരെയുള്ള കാലത്തു പീഡിപ്പിച്ചതായി ആരോപിച്ച് അഞ്ച് വിദ്യാർഥിനികളാണ് മൂന്നാർ ഗവ കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി കൂടിയായിരുന്ന പ്രഫ. ആനന്ദിനെതിരെ വിദ്യാഭ്യാസമന്ത്രിക്കും വനിത കമ്മിഷനും പരാതി നൽകിയത്. ആനന്ദിനെ കുടുക്കാൻ അധ്യാപകരുൾപ്പെടെയുള്ള കോളജ് അധികൃതരും വിദ്യാർഥികൾക്കൊപ്പം ചേർന്നതായാണ് ആരോപണം. വിദ്യാർഥിനികൾ പരാതി തയാറാക്കിയതു മൂന്നാറിലെ സി.പി.എം. ഓഫിസിൽ വച്ചാണെന്നും തെളിഞ്ഞു.
പ്രഫ. ആനന്ദ് വിശ്വനാഥന്‍റെ വാക്കുകള്‍-
‘സർവകലാശാല നിയമങ്ങൾ ഒന്നും പാലിക്കാതെയാണ് 2014ൽ രണ്ടാം സെമസ്റ്റർ ഇക്കണോമിക്സ് പരീക്ഷ നടന്നത്. കോളജിൽ അന്ന് വ്യാപകമായി കോപ്പിയടി നടന്നു. ആകെ 8 പേർ മാത്രം എഴുതിയ ഇക്കണോമിക്സ് പരീക്ഷയിലാണ് 5 വിദ്യാർഥിനികളുടെ കോപ്പിയടി ഞാൻ പിടികൂടുന്നത്. പക്ഷേ, ഞാൻ നിർദേശിച്ചിട്ടും ഇൻവിജിലേറ്റർ കോപ്പിയടി പരാതി പൂഴ്ത്തി. പ്രിൻസിപ്പൽ അതിനു കൂട്ടുനിന്നു. സിപിഎം ജില്ലാക്കമ്മിറ്റിയുടെയും അന്നത്തെ എംഎൽഎ എസ്.രാജേന്ദ്രന്റെയും ഇടപെടലുകളെത്തുടർന്നായിരുന്നു അത്. ’
ഓണ അവധി കഴിഞ്ഞ് എത്തിയപ്പോഴാണ് എനിക്കെതിരെ വിദ്യാർഥിനികൾ പീഡന ആരോപണം ഉന്നയിച്ചതായി അറിയുന്നത്. കോപ്പിയടി സർവകലാശാലയിൽ റിപ്പോർട്ട് ചെയ്തില്ലെന്നും എനിക്കു ബോധ്യമായി. തുടർന്ന് ഞാൻ നേരിട്ട് സർവകലാശാലയിൽ വിളിച്ച് കോപ്പിയടി റിപ്പോർട്ട് ചെയ്തു.
പീഡനപരാതിയിൽ വകുപ്പുതല അന്വേഷണം ഏകപക്ഷീയമായിരുന്നു. ആകെ 4 കേസുകൾ റജിസ്റ്റർ ചെയ്തു. അതിൽ രണ്ടിൽ കുറ്റക്കാരനെന്ന് ദേവികുളം കോടതി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽനിന്ന് എന്നെ സസ്പെൻഡ് ചെയ്തു. തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ ധൈര്യമായി പോരാടി.’
What's Your Reaction?

