പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം
തൂമ്പാക്കുളത്ത് വെച്ച് റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിച്ചതാണ് അപകടകാരണം
കരിമാൻതോട്: സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളായ ആദിലക്ഷ്മി (8), തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
തൂമ്പാക്കുളത്ത് വെച്ച് റോഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ വെട്ടിച്ചതാണ് അപകടകാരണം. ഓട്ടോറിക്ഷ 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ ആറു വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ഒരു വിദ്യാർഥിയെ ഒഴികെ എല്ലാവർക്കും പരിക്കേറ്റു. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.
അപകടം നടന്ന ഉടൻ തന്നെ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട തിരച്ചിൽ നടത്തിയ ശേഷമാണ് കണ്ടെത്തിയത്.
ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
What's Your Reaction?