തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല, ഡെങ്കി ബാധിച്ച് ഒരു മരണം
തിരുവനന്തപുരം∙ തലസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എട്ട് പേർക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. ജൂൺ മാസത്തിലെ ആദ്യ എംപോക്സ് കേസാണിത്.
ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം (2), കൊല്ലം (1), എറണാകുളം (1), തൃശൂർ (3), മലപ്പുറം (1), കോഴിക്കോട് (9), കണ്ണൂർ (2) ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ജൂൺ മാസത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9), ആലപ്പുഴ (3) ജില്ലകളിൽ രോഗവ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുകൂടാതെ മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) ജില്ലകളിലും ജൂൺ മാസത്തിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 186 ഷിഗെല്ല കേസുകളാണ് സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ന് 68 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്.
What's Your Reaction?



