കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ വൻ സുരക്ഷാവീഴ്ച; സൂക്ഷിച്ചുവെച്ച 10 പവൻ സ്വർണം കാണാതായി
മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗിക കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം സ്വർണാഭരണങ്ങൾ കാണാതായി. കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്നും മറ്റും കളഞ്ഞുകിട്ടി പൊതുജനങ്ങൾ സ്റ്റേഷനിൽ ഏൽപ്പിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സ്റ്റേഷനിൽ മോഷണം നടന്നതായി സ്ഥിരീകരിച്ചുകൊണ്ട് കൊണ്ടോട്ടി എ.എസ്.പി മലപ്പുറം എസ്.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
2018 മുതൽ കരിപ്പൂർ സ്റ്റേഷനിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചുവന്നിരുന്ന മാല, കൈച്ചെയിൻ, കമ്മൽ, മോതിരം എന്നിവയടങ്ങുന്ന ആഭരണങ്ങളാണ് കാണാതായത്. മുൻപ് ഈ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഈ മോഷണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം (ഇന്റലിജൻസ്) നൽകിയ റിപ്പോർട്ടിലാണ് സ്വർണം നഷ്ടപ്പെട്ട വിവരം ആദ്യമായി പുറത്തുവരുന്നത്. വിപണിയിൽ ഏകദേശം പത്തുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ പൊലീസ് കാവലിൽ നിന്ന് തന്നെ അപ്രത്യക്ഷമായത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. നിയമം സംരക്ഷിക്കേണ്ടവരിൽ നിന്ന് തന്നെ ഇത്തരമൊരു വീഴ്ചയുണ്ടായതിൽ പൊലീസ് സേനയ്ക്കുള്ളിൽ തന്നെ വലിയ അമർഷവും പ്രതിഷേധവും പുകയുന്നുണ്ട്.
What's Your Reaction?



