ബസുകളിൽ 'കെ.എൽ-15' കുടിവെള്ളവുമായി കെ.എസ്.ആർ.ടി.സി; ഒരു കുപ്പിക്ക് 13 രൂപ
കെ.എസ്.ആർ.ടി.സി ബസുകളിൽ 'കെ.എൽ-15' എന്ന ബ്രാൻഡിൽ സ്വന്തമായി കുടിവെള്ളം വിതരണം ചെയ്യാൻ മാനേജ്‌മെന്റ് ഒരുങ്ങുന്നു. കേരള സർക്കാരിന്റെ ഔദ്യോഗിക കുപ്പിവെള്ള ബ്രാൻഡായ 'ഹില്ലി അക്വാ'യുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 13 രൂപയ്ക്ക് ഒരുകുപ്പി വെള്ളം ലഭ്യമാക്കുന്ന പദ്ധതിയിലൂടെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ശുദ്ധജലം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓൺലൈനായി സീറ്റ് റിസർവ് ചെയ്യുന്നവർക്കും ബജറ്റ് ടൂറിസം യാത്രക്കാർക്കും ടിക്കറ്റിനൊപ്പം തന്നെ കുടിവെള്ളം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ കുപ്പി വെള്ളത്തിനും കണ്ടക്ടർക്കും ഡ്രൈവർക്കും നിശ്ചിത തുക കമ്മീഷനായി നൽകാനും തീരുമാനമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ കെ-സ്വിഫ്റ്റ് ബസുകളിലൂടെയാകും കുടിവെള്ള വിതരണം ആരംഭിക്കുക. ഇതിനായുള്ള സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് പ്രത്യേക രജിസ്റ്ററുകളും ഇ.ടി.എം. വേ-ബില്ലിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കാൻ നിർദ്ദേശമുണ്ട്. പ്രതിദിനം എട്ട് ലക്ഷം രൂപയുടെ ലാഭം ഈ പുതിയ സംരംഭത്തിലൂടെ നേടിയെടുക്കാമെന്നാണ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നത്.
What's Your Reaction?