കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുൻ ഡയറക്ടർമാരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്
ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് കനത്ത തിരിച്ചടി. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അമാനുള്ള അധ്യക്ഷനായ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
2001 മുതൽ 2011 വരെയുള്ള കാലയളവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ അംഗങ്ങളായിരുന്നവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തങ്ങൾ ഭരണസമിതിയിൽ ഉണ്ടായിരുന്ന സമയത്ത് നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും, ബാങ്കിന്റെ നയപരമായ തീരുമാനങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നുമാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്.
പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് കോടതി കർശന നിലപാടെടുത്തു. കേസിൽ ഹർജിക്കാർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണ സംഘം കൃത്യമായ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
കേരളത്തെ പിടിച്ചുകുലുക്കിയ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമായി തുടരുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി വന്നിരിക്കുന്നത്. ഇതോടെ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘത്തിന് വഴിതുറന്നു.
What's Your Reaction?