കണ്ണൂരിനെ നടുക്കി വീണ്ടും കൂട്ടമരണം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
പോക്സോ കേസിൽ പ്രതിയായിരുന്നു കിഷൻ എന്ന് പോലീസ് സൂചിപ്പിക്കുന്നു.
കൂത്തുപറമ്പ്: കണ്ണൂരിനെ നടുക്കി വീണ്ടും കൂട്ടമരണം. ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ. കിഷൻ (20), മുത്തശ്ശി വി.കെ. റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കിഷൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പോക്സോ കേസിൽ പ്രതിയായിരുന്നു കിഷൻ എന്ന് പോലീസ് സൂചിപ്പിക്കുന്നു.
കിഷന്റെ മൃതദേഹം നടപടികൾക്കായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. മൃതദേഹം തിരികെ വീട്ടിലെത്തിച്ചപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കിഷന്റെ മരണത്തിൽ മനംനൊന്ത് ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സുനിലാണ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്) കിഷന്റെ പിതാവ്. മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ്. ഇവർ മൂവരുമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതം മാറും മുൻപാണ് ജില്ലയിൽ വീണ്ടും സമാനമായ ദുരന്തം ഉണ്ടാകുന്നത്.
What's Your Reaction?