വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തൃശ്ശൂർ ഇരിഞ്ഞാലക്കുടയിൽ 28 വയസ്സുകാരി വീട്ടിൽ തന്നെ പ്രസവിച്ചു. കനിവ് 108 ആംബുലൻസ് ജീവനക്കാർ സമയോചിതമായി എത്തി, പ്രഥമ ശുശ്രൂഷ നൽകി അമ്മയും കുഞ്ഞും സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചു.

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശ്ശൂർ ഇരിഞ്ഞാലക്കുട ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന 28 വയസ്സുകാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ബന്ധുക്കൾ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് ജിഷ്ണു കെ ഷാജി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് ജോസഫ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജോബിഷ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇവർക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ജിഷ്ണു ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
What's Your Reaction?






