കാറ്റും മഴയും; ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദപരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്

തൊടുപുഴ/ മലപ്പുറം: ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദപരിപാടികളും ട്രക്കിങ്ങുമാണ് നിരോധിച്ചത്.
മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മേയ് 25 ന്) ജില്ലാ കലക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) 25/05/2025 രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
What's Your Reaction?






