കാനഡയിൽ ഇന്ത്യക്കാരന്‍ വെടിയേറ്റുമരിച്ചു
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ വുഡ്‌ബൈൻ ഷോപ്പിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സംഭവം
ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുള്ള തിരക്കേറിയ ഷോപ്പിംഗ് മാൾ പാർക്കിംഗിൽ ഇന്ത്യൻ വംശജനായ യുവാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ബെംഗളൂരു നെലമംഗല സ്വദേശിയായ ചന്ദൻ കുമാർ രാജ നന്ദകുമാർ (34) ആണ് കൊല്ലപ്പെട്ടത്. പകൽ വെളിച്ചത്തിൽ നടന്ന ഈ കൊലപാതകം പ്രവാസി സമൂഹത്തിനിടയിൽ വലിയ സുരക്ഷാ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ വുഡ്‌ബൈൻ ഷോപ്പിംഗ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സംഭവം. ചന്ദൻ തന്റെ എസ്‌യുവിയിൽ ഇരിക്കുമ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. പോലീസ് സ്ഥലത്തെത്തി ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു.
എൽ.ടി.ഐ മൈൻഡ് ട്രീ (LTI Mindtree) എന്ന സ്ഥാപനത്തിൽ ഉദ്യോഗസ്ഥനായിരുന്നു. ആറ് വർഷം മുൻപാണ് കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോയിലെ കന്നഡ സാംസ്കാരിക വൃത്തങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. നാട്ടിലുള്ള മാതാപിതാക്കളുടെ ഏക മകനാണ് ചന്ദൻ. വേനൽക്കാലത്ത് നാട്ടിലെത്തുമെന്നും വിവാഹം കഴിക്കുമെന്നും കുടുംബത്തിന് നൽകിയ വാക്ക് ബാക്കിയാക്കിയാണ് ചന്ദൻ മടങ്ങിയത്.
കൊലപാതകത്തിന്റെ കാരണം ടൊറന്റോ പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, കാനഡയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങൾ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് ബന്ധുക്കൾ സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ചന്ദന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കർണാടക സർക്കാർ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും ചിക്കബല്ലാപുര എം.പി ഡോ. കെ. സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
What's Your Reaction?

