വാഷിംഗ്ടൺ: ചൈനയുമായുള്ള താരിഫ് കരാർ സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ യുഎസ്-ചൈന വ്യാപാരയുദ്ധം അവസാനത്തിലേക്ക് എത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ചൈനയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി ചുങ്കത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. എന്നാൽ ഇപ്പോൾ ചൈനയുമായി കരാറിലെത്തിയെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ലണ്ടനിൽ ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ രണ്ട് ദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ചൈനയും അമേരിക്കയും തമ്മിൽ ധാരണയായത്. ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപൂർവ ഭൂമി ധാതുക്കൾ ചൈന അമേരിക്കയ്ക്ക് നൽകുമെന്നും ചൈനയിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ കോളേജുകളിലും സർവ്വകലാശാലകളിലും പ്രവേശനം അനുവദിക്കുമെന്നും ട്രംപ് അറിയിച്ചു.
നേരത്തെ ഇറക്കുമതി തീരുവ 100 ശതമാനത്തിന് മുകളില്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ യുഎസിന് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ നല്‍കില്ലെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു. ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നു. തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളൂ- എന്നാണ് കുറിപ്പില്‍ ട്രംപ് പറയുന്നത്.