തൃശൂർ: പടിയൂര്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാണ്ഡിലെ കേദര്‍നാഥിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പോലീസ് നിഗമനം.
രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. പ്രേംകുമാറിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രേംകുമാർ ഉദയംപേരൂർ വിദ്യ കൊലകേസിലെയും പ്രതിയാണ്. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരട്ട കൊലപാതകം നടത്തിയത്.
കാറളം വെള്ളാനി സ്വദേശി മണി (74) മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. ഇരുവരെയും പ്രേംകുമാർ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ചയാണ് ഭാര്യയേയും ഭാര്യാമാതാവിനെയും പ്രേംകുമാർ കൊലപ്പെടുത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പ്രേംകുമാറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രേംകുമാറാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്. 2019 ലാണ് പ്രേംകുമാർ ആദ്യ ഭാര്യയെ കൊലപ്പെടുത്തുന്നത്. തുടർന്ന് ജാമ്യത്തിലിറങ്ങിയപ്പോഴാണ് രേഖയെ വിവാഹം കഴിക്കുന്നത്.
ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു.