വിവാഹം ഒന്നര വര്‍ഷം മുന്‍പ്, പാലക്കാട് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്, അറസ്റ്റിൽ
ചോദ്യം ചെയ്യലിൽ പ്രതി ദീക്ഷിത് കുറ്റം സമ്മതിച്ചു

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായി. കാട്ടുകുളം സ്വദേശിയായ ദീക്ഷിതിൻ്റെ (30) ഭാര്യ വൈഷ്ണവിയാണ് (26) കൊല്ലപ്പെട്ടത്. മണ്ണാർക്കാട് ഡി.വൈ.എസ്.പി. അറിയിച്ചതനുസരിച്ച്, ചോദ്യം ചെയ്യലിൽ പ്രതി ദീക്ഷിത് കുറ്റം സമ്മതിച്ചു.
മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ മകളാണ് വൈഷ്ണവി. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, വൈഷ്ണവിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒക്ടോബർ ഒന്‍പതിന് രാത്രിയിലാണ് വൈഷ്ണവിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് ഭാര്യയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ച ഉടൻതന്നെ വൈഷ്ണവി മരിച്ചു.
സംഭവസ്ഥലമായ ദീക്ഷിതിൻ്റെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് പോലീസ് ദീക്ഷിതിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
What's Your Reaction?






